Monday, April 5, 2010

സെക്യൂലറിസത്തിന്‍റെ ഉദാത്ത മാതൃക.

രംഗം ഹുദൈബിയാ കരാര്‍.

മക്കക്കാരുടെ പ്രതിനിധിയായി സുഹൈലും മുസ്‌ലിംകളുടെ പ്രതിനിധിയായി പ്രവാചകന്‍ മുഹമ്മദും(സ) കരാറിലേ ടുന്ന സന്ദര്‍ഭം.

നിബന്ധനകള്‍ അംഗീകരിക്കപ്പെട്ടശേഷം കരാര്‍ വാചകം പ്രവാചകന്‍(സ) ഇപ്രകാരം പറഞ്ഞെഴുതിക്കാന്‍ തുടങ്ങി:

"കരുണാ നിധിയും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍...."

സുഹൈല്‍ പ്രതിഷേധിച്ചു:

"അല്ലാഹുവിനെ ഞങ്ങള്‍ക്കറിയാം; വിശ്വസിക്കുകയും ചെയ്യുന്നു. എന്താണീ കരുണാനിധിയും കാരുണ്യവാനും? രണ്ടു കക്ഷികള്‍ തമ്മിലുള്ളതാണീ ഉടമ്പടി. ആതുകൊണ്ട് ഉഭയ കക്ഷികളുടെയും മതവികാരങ്ങള്‍ മാനിക്കപ്പെടണം."

ഉടന്‍ പ്രവാചകന്‍(സ) അതിനോടു യോജിച്ചുകൊണ്ട് എഴുത്തുകാരനോടു പറഞ്ഞു:

"അല്ലാഹുവിന്‍റെ നാമത്തില്‍ എന്നു മാത്രം എഴുതിയാല്‍ മതി."

തുടര്‍ന്നുള്ള വാചകങ്ങള്‍ ഇപ്രകാരം നബി (സ) പറഞ്ഞു:

"മക്കക്കാരും ദൈവത്തിന്‍റെ പ്രവാചകന്‍ മുഹമ്മദും തമ്മിലുള്ള കരാറിലെ വ്യവസ്ഥകള്‍..."

സുഹൈല്‍ വീണ്ടും പ്രതിഷേധിച്ചു:

"നിങ്ങളെ ദൈവത്തിന്‍റെ പ്രവാചകന്‍ ആയിട്ടു ഞങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളുമായി യുദ്ധത്തിനു വരുമോ?"

നബി(സ) ആ വാദഗതിയും അംഗീകരിച്ചു. അല്ലാഹുവിന്‍റെ പ്രവാചകനായ മുഹമ്മദ് എന്നതിനു പകരം അബ്ദുല്ലായുടെ പുത്രനായ മുഹമ്മദ് എന്നു മാത്രം എഴുതിയാല്‍ മതിയെന്നു ദൈവദൂതന്‍ നിര്ദ്ദേ ശിച്ചു.

മക്കാക്കാരുടെ വാദങ്ങള്ക്കെല്ലാം ഇപ്രകാരം വഴങ്ങിക്കൊടുത്തതിലുള്ള അപമാനമോര്ത്ത് ചില സഖാക്കള്ക്കു പൊറുതി മുട്ടി. അവരുടെ അഭിമാന രക്തം പതഞ്ഞു പൊങ്ങി. അവരില്‍ ആരെക്കാളും ആവേശ ഭരിതനായിരുന്ന ഉമര്‍ (റ) നബിയുടെ അടുക്കല്‍ ചെന്നു ചോദിച്ചു:

"അല്ലയോ അല്ലാഹുവിന്‍റെ പ്രവാചകരേ, ന്യായം നമ്മുടെ പക്ഷത്തല്ലേ?"

"അതെ" നബി ഉത്തരമരുളി. "നിശ്ചയമായും ന്യായം നമ്മുടെ ഭാഗത്തു തന്നെയാണ്"

"നാം ക‌അബ പ്രദക്ഷിണം ചെയ്യും എന്നു ദൈവം വാഗ്ദാനം ചെയ്തതല്ലേ?" ഉമര്‍ വീണ്ടും ചോദിച്ചു.

"അതെ" ദൈവ ദൂതര്‍ ശാന്തനായി മറുപടി നല്കി

"പിന്നെന്തേ ഇത്തരത്തിലുള്ള കരാര്‍?" ഉമര്‍ വികാര ഭരിതനായി.

"നാം സമാധാന പൂര്ണ്ണമായ നിലയില്‍ ക‌അബ പ്രദക്ഷിണം ചെയ്യുമാറാകും എന്നു ദൈവം മുന്കൂട്ടി അറിയിച്ചു എന്നതു ശരി തന്നെ; എന്നാല്‍ അത് എന്നാണെന്ന് അവന്‍ പറഞ്ഞിട്ടില്ല. അത് ഇക്കൊല്ലം തന്നെ സംഭവിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ എനിക്കു തെറ്റു പറ്റിയേക്കാം. അത് ഇക്കൊല്ലം തന്നെ ആകണമെന്നുണ്ടോ?" നബി (സ) ഉത്തരം പറഞ്ഞു.
ഉമര്‍ നിശ്ശബ്ദനായി!
*************************************************************************************

ഹുദൈബിയ കരാര്‍

അല്ലാഹുവിന്‍റെ നാമത്തില്‍.

ആബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദും മക്കക്കരുടെ പ്രതിനിധിയായി അംറിന്റെ പുത്രന്‍ സുഹൈലും തമ്മിലുള്ള കരാറിലെ വ്യവസ്ഥകള്‍:

പത്തുകൊല്ലത്തേക്ക് പരസ്പരം യുദ്ധം ചെയ്യുന്നതല്ല.

മുഹമ്മദിന്‍റെ പക്ഷത്തു ചേരുകയോ അദ്ദേഹവുമായി എന്തെങ്കിലും കരാര്‍ ഉണ്ടാക്കുകയൊ ചെയ്യുന്നതിനാഗ്രഹിക്കുന്ന ആര്ക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും.

ഖുറൈശികളോടൊപ്പം ചേരുകയോ അവരുമായി എന്തെങ്കിലും കരാര്‍ ഉണ്ടാക്കുകയൊ ചെയ്യുന്നതിനാഗ്രഹിക്കുന്ന ആര്ക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും.

ഒരു ചെറുപ്പക്കാരന്‍, അഥവാ പിതൃസഹിതനായ ഒരുവന്‍ സ്വപിതാവിന്‍റെയോ രക്ഷാധികാരിയുടെയോ സമ്മതം കൂടാതെ മുഹമ്മദിന്‍റെ ഭാഗത്തു ചേരുകയാണെങ്കില്‍ പിതാവിന്‍റെയോ രക്ഷാധികാരിയുടേയോ അടുക്കല്‍ തിരിച്ചയക്കേണ്ടതാണ്.

എന്നാല്‍, ഖുറൈശികളുടെ ഭാഗത്തു ചേരുന്ന ആരും തിരിച്ചയക്കപ്പെടുന്നതല്ല.

ഇക്കൊല്ലം മുഹമ്മദ് മക്കയില്‍ പ്രവേശിക്കാതെ തിരിച്ചു പോകേണ്ടതാണ്.

അടുത്ത കൊല്ലം മുഹമ്മദിനും അനുയായികള്ക്കും മക്കയില്‍ പ്രവേശിക്കാവുന്നതും മൂന്നു ദിവസം വര്‍ക്ക് അവിടെ താമസിക്കാവുന്നതും ക‌അബ പ്രദക്ഷിണം ചെയ്യാവുന്നതും ആണ്.

ഈ മൂന്നു ദിവസം വരെ ഖുറൈശികള്‍ ചുറ്റുമുള്ള കുന്നുകളിലേക്ക് പിന്‍‌വാങ്ങുന്നതായിരിക്കും.

മുഹമ്മദും അനുയായികളും മക്കയില്‍ പ്രവേശിക്കുമ്പോള്‍ അറബികളായ വഴിയാത്രക്കാര്‍ സാധാരണ ധരിക്കാറുള്ള കൃപാണങ്ങള്‍ ഒഴിച്ച് മറ്റോരായുധവും കയ്യില്‍ എടുക്കരുത്.

2 comments:

  1. നന്നായിരിക്കുന്നു. കുറേകൂടി ആകര്‍ശകമായ ടെംപ്ലീറ്റ് തെരെഞ്ഞെടുക്കുക. വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുന്നതും നന്നായിരിക്കും. അഭിനന്ദനങ്ങള്‍..

    ReplyDelete
  2. അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും നന്ദി ലത്തീഫ്. ടെം‌പ്ലേറ്റ് മാറ്റാം...

    ReplyDelete